ഗൂഗിള്‍ ടിവി

ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായേക്കാവുന്ന ഗൂഗിള്‍ ടിവിയുടെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ കമ്പനികളായ ആമസോണ്‍, എന്‍ ബി എ, നെറ്റ്ഫ്ലിക്സ്, ന്യൂയോര്‍ക്ക് ടൈംസ്, എന്‍ ബി സി യൂണിവേഴ്സല്‍, യു എസ് എ ടുഡേ തുടങ്ങിവര്‍ ഗൂഗിള്‍ ടിവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉള്ളടക്കങ്ങള്‍ക്ക് പുറമെ ആപ്ലിക്കേഷനുകളും ഈ കമ്പനികള്‍ വികസിപ്പിച്ചെടുക്കും.

കഴിഞ്ഞ മെയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന സോഫ്റ്റവയര്‍ നിര്‍മ്മാതാക്കളുടെ സമ്മേളനത്തിലാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഗൂഗിള്‍ ടിവി പദ്ധതി അവതരിപ്പിച്ചത്. പുതിയ സേവനം ഈ മാസം മുതല്‍ ലഭിച്ചുതുടങ്ങും. സോണി, ലോജിടെക്, ഇന്റല്‍ എന്നിവരുമായി ചേര്‍ന്നാണ് സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

അതെ, ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കും തുടങ്ങുകയാണ്. സങ്കേതിക ലോകത്തെ രാജാവിന്റെ വാഴ്ച ഇവിടെ തുടരുകയാണ്. നെറ്റ് ലോകത്ത് എന്നും പുതുമകളുമായി എത്തുന്ന ഗൂഗിള്‍ ടെലിവിഷന്‍ മേഖലയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ്.

വര്‍ഷങ്ങളായി നെറ്റ് രംഗത്ത് വിവിധ സേവനങ്ങള്‍ നടപ്പിലാക്കി വിജയം നേടിയ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം സെല്‍ഫോണ്‍ വിപണിയിലും കാലുകുത്തി. ഗൂഗിളില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ഇലക്ട്രോണിക്സ് ഉപകരണം കൂടിയായിരുന്നു അത്. ഗൂഗിള്‍ ടിവി എന്ന പേരില്‍ പുതിയ സേവനം വന്‍ ജനപ്രീതി നേടുമെന്നാണ് കരുതുന്നത്.

ലോകത്തെ വിവിധ കേബിള്‍, സാറ്റലൈറ്റ് ചാനലുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടിവി നടപ്പിലാക്കുന്നത്. ടെലിവിഷണില്‍ തന്നെ ഇന്റര്‍നെറ്റും ലഭ്യമാക്കും. ഇതിലൂടെ ലോകത്തെ ഏത് ടെലിവിഷന്‍ പ്രോഗ്രാമുകളും അന്വേഷിച്ച് കണ്ടെത്തി ആസ്വദിക്കാനാവും.

ഗൂഗിള്‍ ടെലിവിഷന്‍ സംവിധാന പദ്ധതിയില്‍ ഇന്റല്‍ കമ്പനിയും സോണിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റപ്പ് ബോക്‌സ് നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഈ കൂട്ടായ്മ.

ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുമായാണ് ഗൂഗിള്‍ ടിവിയെത്തുന്നത്. വീട്ടിലിരുന്ന് ടെലിവിഷനില്‍ ഇഷ്ട പ്രോഗ്രാമുകള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ സങ്കേതം ‘ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു’മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കും. അതേസമയം, ഗൂഗിള്‍ ടി വി സേവനം ലഭ്യമാക്കാന്‍ എന്തു വില നല്‍കേണ്ടി വരുമെന്നത് സംബന്ധിച്ച് അധികൃതര്‍ പ്രസ്താവന നടത്തിയിട്ടില്ല.

ഡി റ്റി എച്ച് പോലെ ഗൂഗിള്‍ നല്‍കുന്ന സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ ലോകത്തെ ടെലിവിഷന്‍ ചാനലുകള്‍ മികച്ച സാങ്കേതിക മികവോടെ ലഭിക്കും. ഇതോടൊപ്പം ഇന്റര്‍നെറ്റും ലഭ്യമാകും. നിലവിലെ ട്രന്റായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍, യൂടൂബ് വീഡിയോകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങീ നിരവധി സേവനങ്ങളും ഇത് വഴി ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഗൂഗിള്‍ സെറ്റപ്പ് ബോക്സ് ഇന്റലും സോണിയും ടെക്‌നോളജി നിര്‍മാതാക്കളായ ലോഗിടെകും ചേര്‍ന്നാണ് വികസിപ്പിച്ചെടുക്കുക. സെറ്റപ്പ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളും കീബോര്‍ഡും ലോഗിടെക് നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും.

അതെ, ദൃശ്യമാധ്യമ രംഗത്ത് ഇനി ഗൂഗിളിന്റെ ദിനങ്ങളായിരിക്കും. ലോകത്തെ ടെലിവിഷന്‍ നെറ്റ് ശൃംഖലകള്‍ ഗൂഗിളിന്റെ കീഴില്‍ വരും. ഇതോടെ പരമ്പരാഗത ടെലിവിഷനുകള്‍ ഓര്‍മ്മയാകും.

ഓണ്‍ലൈന്‍ കൃഷിക്ക് ചെലവിട്ടത് 900 പൌണ്ട്!

ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട്!. അത്ഭുതപ്പെടേണ്ട, ഫേസ്ബുക്കിലെ ഫാംവില്ലെ ഗെയിം കളിക്കാന്‍ വേണ്ടിയാണ് പന്ത്രണ്ട് വയസ്സുക്കാരന്‍ 900 പൌണ്ട് ചെലവഴിച്ചത്. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് പണം നല്‍കിയത്. ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ സൌജന്യമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പണം നല്‍കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട കുട്ടി പലപ്പോഴായാണ് ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫാംവില്ലെ ഗെയിം കളിക്കാന്‍ മകന്‍ ചെലവിട്ടത് 905 പൌണ്ടാണ്. ഇതില്‍ 288 പൌണ്ട് മാത്രമാണ് ഈ കുട്ടിക്ക് തിരിച്ചെടുക്കാനായത്. കൃഷി നശിച്ചതോടെ ബാക്കി 625 പൌണ്ടും നഷ്ടപ്പെടുകയായിരുന്നു.

കുറഞ്ഞകാലം കൊണ്ട് ഫേസ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഫാംവില്ലെ. വിര്‍ച്വല്‍ കൃഷിയിടവും വിളവും നല്‍കുന്ന ഗെയിം കളിക്കാരന്റെ മികവിന് അനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനാകും. വിത്തുപാകല്‍, കൃഷിയിടം നനക്കല്‍, വിളവെടുപ്പ്, ഇതിന് പുറമെ ആട്, പശു, താറാവ്, കോഴി എന്നിവയെല്ലാം വളര്‍ത്താനും ഈ ഗെയിമില്‍ അവസരമുണ്ട്. വിളവ് നശിച്ചുപോകാതെ നോക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതേസമയം, തുടക്കത്തില്‍ അല്പം സേവനങ്ങള്‍ സൌജന്യമായി ലഭിക്കുമെങ്കിലും കൂടുതല്‍ സ്ഥലങ്ങളും വിത്തും വളത്തുമൃഗങ്ങളെയും ലഭിക്കാന്‍ പണം നല്‍കേണ്ടതുണ്ട്. മികച്ച വിളവ് ലഭിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും അടുത്ത കൃഷിക്കായി ഉപയോഗിക്കാം.

അറിയിച്ചാല്‍ മതി, വെബ്സൈറ്റ് നീക്കം ചെയ്യാം

ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജര്‍മ്മനി. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍, വീഡിയോകള്‍, ഉള്ളടക്കങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ക്കെതിരെ ശക്കമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിട്ടുണ്ട്.

ഇത്തരം അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ നീക്കം ചെയ്യുമെന്നും നിയമകാര്യ മന്ത്രി പറഞ്ഞു. നെറ്റ് സെര്‍ച്ചിംഗില്‍ അശ്ലീല ചിത്രങ്ങള്‍ വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കും. സെര്‍ച്ച് എഞ്ചിനുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ കമ്മീഷണും കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷണ് പുറത്തുള്ള രാജ്യങ്ങളിലെ സൈറ്റുകളില്‍ നിന്നുള്ള അശ്ലീലങ്ങളും നിയന്ത്രിക്കും.

അതേസമയം, കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചൂഷണം നിയന്ത്രിക്കാന്‍ നെറ്റ് നിയന്ത്രണം കൊണ്ട് മാത്രം കഴിയില്ലെന്നും നിയമകാര്യ മന്ത്രി അറിയിച്ചു. അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തന്നാല്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.

മൈക്രോസോഫ്റ്റും യാഹുവും ഒന്നിക്കുന്നു

വിവരസാങ്കേതിക ലോകത്തെ മത്സരങ്ങളെ അതിജീവിക്കാന്‍ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹുവും ഒന്നിക്കുന്നു. ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷണും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ലോകത്തെ വന്‍‌കിട ശക്തികളെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ്‌ മൈക്രോസോഫ്ടും യാഹുവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഹുവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതിക മേഖലയില്‍ മാന്ദ്യം നേരിടേണ്ടി വന്ന യാഹുവിനെ വാങ്ങാന്‍ 2008ല്‍ മൈക്രോസോഫ്റ്റ് വീണ്ടും രംഗത്തെത്തി. ഇരുകമ്പനികളും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താത്തതിനാല്‍ ആ നീക്കവും പരാജയപ്പെടുകയായിരുന്നു.

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്നേറ്റം ലക്‍ഷ്യമിട്ടാണ് യാഹുവും മൈക്രോസോഫ്റ്റും ഒന്നിക്കുന്നത്. ഇരുകമ്പനികളുടെയും സാങ്കേതികതകള്‍ ഒന്നിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ വിപണി പിടിച്ചെടുക്കാനാണ് യാഹു മൈക്രോസോഫ്റ്റ് ഒന്നിക്കുന്നതിലൂടെ ലക്‍ഷ്യമിടുന്നത്. യാഹു സെര്‍ച്ച് എഞ്ചിനും മൈക്രോസോഫ്റ്റിന്റെ ബിങും മികച്ച മുന്നേറ്റത്തിലാണെങ്കിലും വിപണിയില്‍ മുന്നിലല്ല. സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് നിയന്ത്രിക്കുന്നത്.

അതേസമയം, ഇരുകമ്പനികളും ഒന്നിച്ചാലും ബിങ്ങും യാഹുവും രണ്ട് സെര്‍ച്ച് എഞ്ചിനുകളായി തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. യാഹു-മൈക്രോസോഫ്റ്റ് കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തേക്ക് പരസ്യവരുമാനത്തിന്റെ 88 ശതമാനവും യാഹുവിന് ലഭിക്കും. ഗൂഗിള്‍ പുറത്തിറക്കുന്നത് പോലുള്ള ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സഹായങ്ങളും യാഹുവിന് മൈക്രോസോഫ്റ്റ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇനി ഓണ്‍ലൈന്‍ ടീച്ചര്‍മാരുടെ കാലം

സാങ്കേതികലോകം വളര്‍ന്നതോടെ വിദ്യാഭ്യാസ മേഖലയും പഠനവും പഠിപ്പിക്കലുമൊക്കെ ഏറെ മാറിയിരിക്കുന്നു. വേഗതയേറിയ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ വ്യാപകമായതോടെ ഇ-ടീച്ചിംഗ് എന്നൊരു തൊഴില്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ വന്ന ഓണ്‍ലൈന്‍ ടീച്ചിംഗ് അടുത്തിടെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരം നേടിയത്.

അതെ, ഇ-ടീച്ചിംഗില്‍ ലോക കുതിപ്പിനൊപ്പം കേരളവും മുന്നേറുകയാണ്. കേരളത്തിലെ നിരവധി വീട്ടമ്മമാര്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവരാണ്. കേരളത്തില്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവര്‍ പതിമൂന്ന് വര്‍ഷം മുമ്പത്തേക്കളും ഇരട്ടി കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ അഭ്യസ്ഥവിദ്യര്‍ക്ക്‌ മറ്റു ജോലിയോടൊപ്പം അധിക വരുമാനമുണ്ടാക്കാനുള്ള അവസരമാക്കി ഇ-ടീച്ചിംഗും, ഓണ്‍ലൈന്‍ ട്യൂഷനും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്ക്‌, സയന്‍സ്‌ വിഷയങ്ങള്‍, അക്കൗണ്ടന്‍സി, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ വിഷയങ്ങളില്‍ കേരളത്തിലെ അധ്യാപകര്‍ക്ക്‌ ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ്‌. വിദേശ രാജ്യങ്ങളിലെ സമയവ്യത്യാസം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നാം വെറുതെ ചെലവഴിക്കുന്ന ഏതാനം മണിക്കൂറുകള്‍ ഓണ്‍ലൈന്‍ ട്യൂഷന്‌ വേണ്ടി ചെലവഴിച്ചാല്‍ മണിക്കൂറിന്‌ മുന്നൂറു രൂപ മുതല്‍ അറുനൂറ്‌ രൂപ വരെ വരുമാനം നേടാനാകും.

അധ്യാപന കലയില്‍ താത്‌പര്യമുള്ള ആര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ബി എഡ്‌, പോസ്റ്റ്‌ ഗ്രാജ്യുവേറ്റ്‌, വിദ്യാര്‍ത്ഥികള്‍, മറ്റ്‌ ജോലിക്കാര്‍, റിട്ടയര്‍ ചെയ്‌തവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇ-ടീച്ചിംഗ്‌ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. പ്രത്യേക വിഷയങ്ങളില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ളവര്‍ക്ക്‌, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലുംകൂടി പ്രാവീണ്യം നേടിയാല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ആരംഭിക്കാന്‍ കഴിയും.

വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പുറമെ ഇന്ത്യക്കകത്തെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കുന്ന നിരവധി അധ്യാപകര്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ ക്ലാസ് നടത്തുന്നതിനായി പ്രത്യേക ഓഫീസും സംവിധാനങ്ങളും തുടങ്ങുന്നവരും കുറവല്ല.

കുട്ടികള്‍ തിരയുന്നത് അശ്ലീലം

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അശ്ലീലം കണ്ട് ആസ്വദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെക്സ്, പോണ്‍ എന്നീ വാക്കുകളാണ് കുട്ടികള്‍ നെറ്റില്‍ കൂടുതല്‍ അന്വേഷിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നെറ്റ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിമന്‍റെകിന്‍റെ ഓണ്‍ലൈന്‍ ഫാമിലിയാണ് ഇത്തരമൊരു സര്‍വെ നടത്തിയത്.

വീഡിയോ കാണാനായി കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബാണ്. അതേസമയം, സെര്‍ച്ചിംഗിനായി ഗൂഗിളും യാഹുവും ഉപയോഗിക്കുന്നു. ഫെബ്രുവരി 2008 മുതല്‍ ജൂലൈ 2009 വരെയുള്ള കാലയളവില്‍ സര്‍വേക്കായി 3.5 ദശലക്ഷം സെര്‍ച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

അശ്ലീലം തിരയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കുട്ടികള്‍ എന്തു ചെയ്യുന്നു എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമായാണെന്നും സിമെന്‍റിക് മേധാവി മരിയന്‍ മെറിറ്റ് വ്യക്തമാക്കി. കുട്ടികള്‍ നെറ്റില്‍ തിരയുന്ന വാക്കുകളില്‍ സെക്സ് നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പോണ്‍ എന്ന വാക്ക് ആറാം സ്ഥാനത്താണ്.

അമേരിക്കന്‍ സ്ത്രീകളും കുട്ടികളും നെറ്റില്‍ അശ്ലീലം തിരയുന്നവരാണെന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് ഇത് തെളിയിച്ചിരിക്കുന്നത്. 2007 വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ നീല്‍‌സന്‍, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് സ്ത്രീകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

ഇവര്‍ നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്ന് പേരില്‍ ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരാണ്. ഈ മൂന്നു മാസ കാലയളവില്‍ അമേരിക്കയിലെ 13 ദശലക്ഷം സ്ത്രീകള്‍ അശ്ലീല സൈറ്റുകളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനെത്തി.

ഇ-കഫെകളില്‍ കുട്ടികള്‍ക്ക് വിലക്ക്

സൗദി അറേബ്യയിലെ ഇ-കഫേകളില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാ‍വാത്ത കുട്ടികള്‍ക്ക് കഫെകളില്‍ പ്രവേശനമുണ്ടാവില്ല. കഫെകളിലെ കമ്പ്യൂട്ടറുകള്‍ക്കിടയില്‍ കാബിനോ കര്‍ട്ടണോ കൊണ്ട് മറ പാടില്ലെന്നും നിയമം പുറപ്പെടുവിച്ചിട്ടുണ്ട്.

കഫെകളില്‍ ഇരുട്ട് പാടില്ല. അര്‍ധരാത്രിക്കു മുമ്പ് കഫെകളെല്ലാം അടയ്ക്കണം. അഞ്ച് പുതിയ നിയമങ്ങളാണ് സൌദിയിലെ ഇന്റര്‍നെറ്റ് കഫെകള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇത്തരം നിയമങ്ങള്‍ പാലിക്കാത്ത ഇ-കഫെകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. നെറ്റ് കഫേകളില്‍ 75 ശതമാനവും നിയമങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനാല്‍ പരിശോധന ശക്തമാക്കും.

ഉറക്കമൊഴിച്ച് രാത്രി മുഴുവനും നെറ്റ് കഫെകളില്‍ ചെലവഴിക്കുന്നവരുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാനാണ് അര്‍ദ്ധരാത്രിക്കു ശേഷം കഫെകള്‍ അടയ്ക്കണമെന്ന നിയമം നടപ്പിലാക്കിയത്. റിയാദിലെ 562 ഇന്റര്‍നെറ്റ് കഫെകളില്‍ മിക്കതും അര്‍ദ്ധരാത്രിക്കു ശേഷവും പ്രവര്‍ത്തിക്കുന്നതാണെന്ന് മുനിസിപാലിറ്റി വക്താവ് അറിയിച്ചു.

ഇവിടത്തെ നിരവധി കുട്ടികള്‍ ഇ-കഫെകള്‍ ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ നെറ്റ്നിയന്ത്രണം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രൌസിംഗിനു വരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്നും കഫെ നടത്തിപ്പുക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് സെക്കന്‍ഡിനുള്ളില്‍ കമ്പ്യൂട്ടര്‍ ബൂട്ടിംഗ്

കമ്പ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാന്‍ ഇനി രണ്ട് സെക്കന്‍ഡ് മതി. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍ കോര്‍പറേഷനാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൂട്ട് ചെയ്യാനാകുമെന്ന് ഇന്റല്‍ അധികൃതര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഇന്റല്‍ അറിയിച്ചു. നിലവില്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഏറെ സമയം ആവശ്യമാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിര്‍ത്തണമെങ്കിലും സമയമെടുക്കുന്നുണ്ട്.

ഇന്റലിന്റെ മറ്റൊരു പ്രധാന കണ്ടുപിടുത്തം വയര്‍ലസ് പവര്‍ സംവിധാനമാണ്. ഇത്തരമൊരു വിദ്യയുടെ അടിസ്ഥാന പതിപ്പ് നേരത്തെ ലഭ്യമായിരുന്നു. അതേസമയം, പുതിയ സാങ്കേതിക വിദ്യകള്‍ക്കൊപ്പം പുതിയ ഉല്‍പ്പന്നങ്ങളും പുറത്തിറക്കുമെന്ന് ഇന്റല്‍ അറിയിച്ചു. മൊബൈല്‍ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യ വളര്‍ച്ചയുടെ പാതയിലാണെന്നും വരും വര്‍ഷങ്ങള്‍ മൊബൈല്‍ കമ്പ്യൂട്ടിംഗില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാകുമെന്നും ഇന്റല്‍ വക്താവ് അജയ് ബട്ട് പറഞ്ഞു

ഹാക്കിംഗ്: ഇന്ത്യയെ ആക്രമിച്ചിട്ടില്ലെന്ന് ചൈന

ഇന്ത്യയുടെ സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ‘ഹാക്കര്‍’മാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ചൈന അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണത്തിന് ഇരയായിട്ടുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഭൂരിഭാഗം നെറ്റ് ശൃംഖലകളും ഹാക്കിംഗ് ഭീഷണിയിലാണ്. ചൈനയ്ക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ പ്രധാന സൈറ്റുകളൊക്കെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലായ വക്താവ് മാ ഷൌക്സു പറഞ്ഞു.

പുറം രാജ്യങ്ങളില്‍ നിന്ന് ചൈനയെ ആക്രമിക്കുന്ന ഹാക്കര്‍മാരുടെ എണ്ണം 2008 വര്‍ഷത്തില്‍ 148 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദേശരക്ഷ ഉപദേഷ്ടാവ് എം കെ നാരായണന്റെ ഓഫീസിലെയും മറ്റു ചില സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം.

ട്രോജന്‍’ വൈറസ് അടങ്ങിയ പി ഡി എഫ് ഫയല്‍ അറ്റാച്ച് ചെയ്ത ഇ-മെയിലിന്റെ രൂപത്തിലാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

2016ല്‍ റിംഗ് ടോണ്‍ മരിക്കും

HMB

മൊബൈല്‍ ഫോണ്‍ റിംഗ് ടോണുകള്‍ക്ക് ഇനി അധികം ആയുസുണ്ടാവില്ല. സ്മാര്‍ട്ട് ഫോണുകളും വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളും വ്യാപകമായതോടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റിംഗ് ടോണിനോടുള്ള താത്പര്യം കുറഞ്ഞുവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മൊബൈല്‍ വരിക്കാര്‍ക്കിടയില്‍ ജനപ്രിയമായിരുന്ന റിംഗ് ടോണുകള്‍ക്കൊന്നും ഇപ്പോള്‍ വിപണിയില്‍ മൂല്യമില്ല. ഐ ബി ഐ എസ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ വിപണിയില്‍ നിന്ന് റിംഗ് ടോണുകളും ഉടന്‍ അപ്രത്യക്ഷമാകുമെന്നാണ് സൂചിപ്പിക്കുന്നത്.

2007 വര്‍ഷത്തില്‍ 881 ദശലക്ഷം ഡോളറിന് റിംഗ് ടോണുകള്‍ വില്‍പ്പന നടന്നെങ്കില്‍ 2009ല്‍ ഇത് 750 ദശലക്ഷം ഡോളറായി കുറഞ്ഞു. ഇത്തരത്തില്‍ വിപണി തകരുകയാണെങ്കില്‍ 2016ല്‍ റിംഗ് ടോണ്‍ ഉണ്ടായേക്കില്ലെന്നാണ് ഐ ബി ഐ എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസേജ്, എസ് എം എസ്, സ്മാര്‍ട്ട് ഫോണ്‍ മേഖലയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ നെറ്റ് സംവിധാനമുള്ള മൊബൈലുകള്‍ എവിടെയും ലഭ്യമാണ്. ഇതിനാല്‍ തന്നെ എസ് എം എസ്, ട്വിറ്റര്‍, ഫേസ്ബുക്ക് സംവിധാനങ്ങളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. വോയിസ് കാള്‍, റിംഗ് ടോണ്‍ എന്നിവയ്ക്ക് മൊബൈല്‍ വരിക്കാര്‍ പ്രാധാന്യം നല്‍കുന്നില്ല. റിംഗ് ടോണിന്റെ ഉയര്‍ന്ന വിലയും വിപണി മാന്ദ്യത്തിന് കാരണമായി. അമേരിക്കയില്‍ ഒരു റിംഗ് ടോണിന് രണ്ട് ഡോളര്‍ മുതല്‍ മൂന്ന് ഡോളര്‍ വരെ നല്‍കേണ്ടി വരുമ്പോള്‍ മിക്കവരും റിംഗ് ടോണ്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല.

അതേസമയം, പുതിയ സോഫ്റ്റ്വയറുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ച് ആര്‍ക്കും തന്നെ ഇഷ്ടപ്പെട്ട രീതിയില്‍ റിംഗ് ടോണ്‍ നിര്‍മ്മിക്കാനാകും. ഇത്തരം ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ നിലനിക്കുമ്പോള്‍ വിലകൂടിയ റിംഗ് ടോണുകള്‍ വാങ്ങാന്‍ ആരും താത്പര്യപ്പെടില്ല.

ഇന്‍റര്‍നെറ്റ് വിലാസങ്ങള്‍ ഇനി മലയാളത്തിലും?

നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍റര്‍നെറ്റ് ലോകം വന്‍ മാറ്റങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ്. വെബ് അഡ്രസുകള്‍ ലാറ്റിന്‍ ഭാഷകള്‍ക്ക് പുറമെ ലോകത്തെ മറ്റിതര ഭാഷകളിലും ഉപയോഗിക്കാമെന്നായിരിക്കുന്നു. ഇതിനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. ഇതൊടെ ഇനി മലയാള ഭാഷയില്‍ ലഭ്യമാകുന്ന വെബ് അഡ്രസുകളും ദൂരെയല്ലെന്ന് പറയാം.

വിവരസാങ്കേതിക ലോകത്ത് 160 കോടിയോളം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനാല്‍ തന്നെ വെബ് വിലാസങ്ങള്‍ എല്ലാ ഭാഷകളില്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഏത് ഭാഷ ഉപയോഗിക്കുന്നവരായാലും വെബ്സൈറ്റ് സേവനം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മനി ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണമെന്നത് നെറ്റ് ലോകത്ത് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇനി വിലാസങ്ങളെല്ലാം ലാറ്റിന്‍ ഭാഷാ ലോകത്ത് നിന്ന് നീങ്ങുകയാണ്.

വെബ് ഡൊമെയിന്‍ നാമങ്ങള്‍ അനുവദിക്കുന്ന ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഐകാന്‍ വാര്‍ഷികസമ്മേളനം അവസാന അനുമതി നല്കിയത്.

ലാറ്റിന്‍ ഭാഷയ്ക്ക് പുറത്തുള്ള ആദ്യ അഡ്രസ്സ് ആദ്യമായി പരീക്ഷിക്കുന്നത് ചൈനീസ് ഭാഷയിലാണ്. പുതിയ ചൈനീസ് വിലാസം അടുത്ത വര്‍ഷമാദ്യം നിലവില്‍ വരുമെന്നാണ് കരുതുന്നത്. പിന്നീട് അറബിക്, റഷ്യന്‍, ഹിന്ദി ഭാഷകളിലും വിലാസം വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്തായാലും വരും വര്‍ഷങ്ങളില്‍ മലയാളത്തിലും വെബ് അഡ്രസുകള്‍ വരുമെന്ന് ഉറപ്പാണ്. അങ്ങനെ നെറ്റ് ലോകത്തും മലയാളിക്ക് അഡ്രസുണ്ടാകുമെന്ന് പ്രതീക്ഷിക്കാം

ഫയര്‍ഫൊക്സ് 3.6 ബീറ്റ പുറത്തിറങ്ങി

ഇന്‍റര്‍നെറ്റ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസിലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം വിപണിയിലെത്തി. ഫയര്‍ഫൊക്സ് 3.6 ബീറ്റ പതിപ്പില്‍ നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുന്‍‌പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ് അടിസ്ഥാനമാക്കിയുള്ള ജാവാ സ്ക്രിപ്റ്റുകളും ലഭ്യമാണ്.

വേഗതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഫയര്‍ഫൊക്സ് 3.6 ബീറ്റ1 പതിപ്പ് ഗൂഗിളിന്‍റെ ക്രോം ബ്രൌസറിനോട് കിടപിടിക്കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇതിന്‍റെ പൂര്‍ണ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ബ്രൌസര്‍ വിപണിയിലെ കുത്തക കമ്പനിയായ മൈക്രോസോഫ്റ്റുമായി മത്സരിച്ച് വിജയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. മോസിലയ്ക്ക് പുറമെ ഗൂഗിള്‍ ക്രോ, ആപ്പിള്‍ സഫാരി, ഒപേര എന്നീ ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. മോസില ഫയര്‍ഫൊക്സ് 3.1 ബീറ്റ1 പതിപ്പിന് പുറമെ ഫയര്‍ഫൊക്സ് 3.7 2010 പകുതിയോടു കൂടി പുറത്തിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതിന്‍റെ സാങ്കേതിക പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
YOU CAN DOWNLOAD FROM HERE

ഐഫോണില്‍ അഡോബ് ഫോട്ടോഷോപ്പുമെത്തി

അഡോബ് ഫോട്ടോഷോപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ഐഫോണിലും ഐപോഡ് ടച്ചിലുമെത്തി. ഐഫോണിന്‍റെ ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ഫോട്ടോഷോപ്പ് ഡോട്ട് കോം ആപ്ലിക്കേഷന്‍.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഫോട്ടോഷോപ്പ് ഡൊട്ട് കോമില്‍ അംഗത്വമെടുക്കാം. ഫോട്ടോകള്‍ ശേഖരിച്ച വയ്ക്കാനായി രണ്ട് ജി ബിയുടെ സേവനവും നല്‍കുന്നുണ്ട്. ആപ്പിളിന്‍റെ ഐട്യൂണ്‍സില്‍ നിന്ന് സൌജന്യമായി ഡോണ്‍ലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേസന്‍. ഫോട്ടോഷോപ്പ് ഡോട്ട് കോമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് 1500 ഫോട്ടോകള്‍ ശേഖരിച്ചു വയ്ക്കനാകും.

ഐഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും അഡോബ് ഉല്‍പ്പന്നങ്ങള്‍ ഐഫോണില്‍ എത്തിയിരുന്നില്ല. അടിസ്ഥാന എഡിറ്റിംഗ് ടൂളുകളാ‍യ ക്രോപ്, റൊട്ടറേറ്റ്, ഫ്ലിപ് എന്നിവയും കളര്‍ സെറ്റിംഗ്, ഫില്‍ട്ടര്‍ എന്നിവയുടെ സേവനങ്ങളും ലഭ്യമാണ്.

സൌജന്യ സുരക്ഷയുമായി മൈക്രോസോഫ്റ്റ്

വിവരസാങ്കേതിക ലോകത്തെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കായി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കി. സൌജന്യമായാണ് സോഫ്റ്റ്വയര്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് വെബ്സൈറ്റില്‍ നിന്ന് സുരക്ഷാ സോഫ്റ്റ്വയര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാകും.

വൈറസ്, ട്രോജന്‍സ്, റൂറ്റ് കിറ്റ്സ്, സപൈവയര്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിക്കായി സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നത്.

മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് സോഫ്റ്റ്വയറിന്‍റെ ബീറ്റ പതിപ്പ് ആദ്യഘട്ടത്തില്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. സെക്യൂരിറ്റി സോഫ്റ്റ്വര്‍ ആര്‍ക്കും ഉപയോഗിക്കാമെന്നും ഡൌണ്‍ലോഡിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മൈക്രോസ്ഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഗമായിട്ടല്ല സുരക്ഷാ സോഫ്റ്റ്വയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗെറ്റ് സെയ്ഫ് ഓണ്‍ലൈന്‍ പ്രചാരത്തിന്‍റെ ഭാഗമായി ബ്രിട്ടണിലെ അമ്പത് ശതമാനം കമ്പ്യൂട്ടറുകളിലും അപ് ടു ഡേറ്റായ ആന്‍റി വൈറസ് സോഫ്റ്റ്വയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഗൂഗിള്‍ വേവ് പ്രവര്‍ത്തനം തുടങ്ങി

ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സേവനമായ വേവിന്‍റെ പ്രവര്‍ത്തനം തുടങ്ങി. ഗൂഗിള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്നതാണ് വേവ്. ഇ-മെയില്‍, ഇന്‍സ്റ്റന്‍ഡ് മെസേജിംഗ്, വിക്കി-സ്റ്റൈല്‍ എഡിറ്റിംഗ്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നിവയെല്ലാം വേവില്‍ ലഭ്യമാകും.

സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്‍റെ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്ന് ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായാണ് വേവ് തുടങ്ങിയത്. വിവരസാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ വേവ് അംഗത്വം പരിമിതമായി മാത്രമെ നല്‍കിയിട്ടുള്ളൂ.

തുടക്കത്തില്‍ ഒരു ലക്ഷത്തോളം പേര്‍ക്കാണ് വേവ് സേവന അക്കൌണ്ട് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം അഞ്ചു പേരെ അംഗത്വമെടുക്കാന്‍ നൊമിനേറ്റ് ചെയ്യാനാകും. ‘ജോയിന്‍ ദ വേവ്’ എന്ന സന്ദേശം മെയില്‍ വഴി ലഭിക്കുന്നവര്‍ക്ക് മാത്രമെ സേവനം ലഭ്യമാകൂ.

ഗൂഗിള്‍ വേവ് സ്വതന്ത്ര സാങ്കേതിക വിദ്യയായതിനാല്‍ മൂന്നാമതൊരു ഗ്രൂപ്പിന് മാറ്റങ്ങള്‍ക്ക് വിധേയമാക്കാനും. ഇതിലൂടെ പുതിയ ആപ്ലിക്കേഷന്‍സുകള്‍ വികസിപ്പിച്ചെടുക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. ‘എ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കൊളോബ്രേഷന്‍ ടൂള്‍’ എന്നാണ് പുതിയ വേവ് സേവനത്തെ വിസ്തരിക്കുന്നത്.

2009 മെയില്‍ കാലിഫോണിയയില്‍ നടന്ന ഗൂഗിള്‍ സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തിലാണ് വേവ് സംബന്ധിച്ച ആദ്യ വിവരം പുറത്തുവിട്ടത്. ജനപ്രിയ ഗൂഗിള്‍ മാപ്പ് നിര്‍മ്മിച്ച ജെന്‍സ് റാസ്‌മുസ്സെന്‍, ലാര്‍സ് റാസ്‌മുസ്സെന്‍ എന്നീ കൂട്ടുക്കെട്ട് തന്നെയാണ് വേവിന്‍റെയും പിന്നില്‍.

Follow

Get every new post delivered to your Inbox.